പലപ്പോഴും കേരളം ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്, സമ്പത്തുല്പാദനത്തില്‍ ഏറെ പിന്നോക്കമായിരിക്കുമ്പോഴും മനുഷ്യ വികസന സൂചികകളില്‍ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലും പിന്നിലാക്കിയപ്പോള്‍, ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റുകാരെ അധികാരത്തിലെത്തിച്ചപ്പോള്‍, കുടുംബശ്രീ, സാക്ഷരത, ജനകീയാസൂത്രണം എന്നിങ്ങനെ അടിത്തട്ടില്‍ ഊന്നിയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍.
ഇപ്പോഴിതാ കോവിഡ് എന്ന മഹാമാരിയുടെ കാലത്തും കേരളം വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. ഈ മഹാമാരി വിതച്ച വിനാശത്തെ തടയാനാകാതെ ഏറ്റവും വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകളും ആരോഗ്യമേഖലയും സ്തംഭിച്ചു നിന്നപ്പോള്‍ ജനകീയമാതൃകകള്‍ ഉയര്‍ത്തി നാം പിടിച്ചുനിന്നു. ചികിത്സാ സൗകര്യങ്ങളില്ലാതെ ആരും ഇവിടെ നെട്ടോട്ടമോടിയില്ല. കിടക്കകളും വെന്റിലേറ്ററുകളുമില്ലാതെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞില്ല. കോവിഡ് കാലത്തിനു മുന്‍പേ തന്നെ ഒരു നിശ്ശബ്ദ വിപ്ലവം നമ്മുടെ ആരോഗ്യ മേഖലയില്‍ നടന്നു കഴിഞ്ഞിരുന്നു. ഏത് ഫൈവ് സ്റ്റാര്‍ ആശുപത്രികളെയും വെല്ലുന്ന രീതിയില്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ രൂപം മാറിയിരിക്കുന്നു. ഏത് നാട്ടിന്‍പുറത്തും മികച്ച സൗകര്യങ്ങളോടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. ഇതൊക്കെ ഏത് സാധാരണക്കാരനും പ്രാപ്തവുമായിരുന്നു. കോവിഡിനെ ചെറുത്തു നില്ക്കാന്‍ നമ്മളെ സജ്ജരാക്കിയത് ഈ മികവായിരുന്നു. ആരോഗ്യ സൂചികകളില്‍ സമ്പന്നരാജ്യങ്ങള്‍ക്കൊപ്പം നമ്മെ എത്തിച്ചത് എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന ഈ വികസനകാഴ്ചപ്പാടാണ്. ഇതിനു നേതൃത്വം കൊടുത്ത നമ്മുടെ മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ഈ നേട്ടങ്ങളിലേക്കു നമ്മെ നയിച്ച വസ്തുതകളെ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണിവിടെ.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക